തിരുവനന്തപുരം: സംസ്ഥാനത്തെ തീവ്ര വോട്ടർപട്ടിക പരിഷ്കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ടു പ്രവാസികളുടെ യോഗം വിളിക്കാൻ നോർക്കയോട് നിരന്തരം ആവശ്യപ്പെട്ടിട്ടും നടപടിയില്ല. ഈ സാഹചര്യത്തിൽ പ്രവാസി മലയാളികളുടെ ആശങ്ക പരിഹരിക്കാൻ പ്രവാസി സംഘടനകളുടെ യോഗം മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ നേരിട്ടു വിളിക്കും.
പ്രവാസികളിൽ ഭൂരിഭാഗവും യുഡിഎഫിനെ അനുകൂലിക്കുന്നവരായതിനാലാണ് പ്രവാസി ക്ഷേമത്തിനുള്ള സർക്കാർ സ്ഥാപനമായ നോർക്ക യോഗം വിളിക്കാൻ തയാറാകാത്തതെന്ന് എസ്ഐആർ സംബന്ധിച്ച് സിഇഒ വിളിച്ച രാഷ്ട്രീയപാർട്ടി പ്രതിനിധികളുടെ യോഗത്തിൽ മുസ്ലിം ലീഗ് ആരോപിച്ചു.
പ്രവാസികളുടെ യോഗം ഓണ്‍ലൈനായി വിളിക്കണമെന്ന് രാഷ്ട്രീയ പാർട്ടികളുടെ നിരന്തര ആവശ്യമായിരുന്നു. ഇക്കാര്യം ആവശ്യപ്പെട്ടു സിഇഒ ഡോ. രത്തൻ യു. ഖേൽക്കർ നോർക്കയ്ക്ക് കത്തു നൽകിയിട്ടും നടപടിയുണ്ടായില്ല.
എസ്ഐആർ നടപടിക്കു ശേഷം പുറത്തിറക്കുന്ന വോട്ടർപട്ടികയിൽ പേരില്ലെങ്കിൽ പൗരത്വ പ്രശ്നമുണ്ടാകുമോ എന്ന ആശങ്കയാണ് പ്രവാസികൾക്കുള്ളത്. വോട്ടർപട്ടികയിൽ 90,030 പ്രവാസികളാണുള്ളത്.
ഇതിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്തത് 2670 പേർ മാത്രമാണെന്ന് സിഇഒ യോഗത്തിൽ പറഞ്ഞു.
പ്രവാസികൾക്കുള്ള കോൾ സെന്ററിലെ 1950 എന്ന നന്പരിലേക്ക് ഒരുമാസത്തിനിടെ വിളിച്ചത് 33,661 പേരാണ്. ഇ മെയിൽവഴി ബന്ധപ്പെട്ടത് 2146 പേരും.